Friday, August 31, 2012

മരണാനന്തരം ദിവാകരന്‍ നീറുകളുടെ കൊട്ടാരത്തില്‍


എന്തുകൊണ്ടുണര്‍ന്നില്ല ഇതേവരെ
എന്ന് ജനലിലൂടെ
വന്നു ചോദിക്കും
വെയിലിനോട്
ഉണരുന്നില്ല ഇനിയെന്നു ചിരിച്ച്
നിറയെ നദികള്‍ നീന്തിയ
പാടുകള്‍
നെടുകെ വരഞ്ഞ
ശരീരത്തില്‍

ഇലകള്‍ കോര്‍ത്തുകെട്ടിയ
പച്ചക്കൂട്ടിനുള്ളില്‍
ഉണര്‍ച്ചയിലാര്‍ക്കും കണ്ടെത്താന്‍
കഴിയാത്ത ഇടവേളയില്‍
പുറത്തേക്കു മാത്രം നിലച്ച്
ജനലിലൂടെ പിണങ്ങി
വെയില്‍ മടങ്ങിയതിന്
ശേഷവും

മരിച്ചുകിടക്കുന്നു
വളരെയധികം കാലമായി
ദിവാകരന്‍

മരിച്ചവരുടെ സ്വപ്നങ്ങളില്‍
ചുവന്ന തൂവലുകള്‍
നെയ്തു ചേര്‍ക്കുന്നവര്‍
കൊടുംകാറ്റത്ത് തലപ്പുലയുമ്പോള്‍
മണ്ണിലേക്ക് മുറുകുന്ന വേരുകള്‍ പോലെ
പുറകോട്ടു വലിഞ്ഞ്
ഇലകള്‍ വളച്ച് ഉറക്കത്തില്‍ ദിവാകരനില്‍
നീറുകള്‍ പണിത
കൊട്ടാരത്തിനുള്ളിലൂടെ
വീശിവരുമ്പോള്‍
അതാ കിടക്കുന്നു
കോഴിവാലുള്ള എലികള്‍
ഉപ്പനെപ്പോലെ നീണ്ട കോഴികള്‍
ക്ഷ വലിക്കുന്ന കുതിരകള്‍
 
:         അറ്റുപോകുന്നതിന്‍ മുമ്പ്
  പരിസരം മറന്നനുകരിച്ചതിന്‍
  ബാക്കികള്‍                                   :

പിന്നെക്കുറേക്കാലം കഴിഞ്ഞ്
ദിവാകരന്‍ ഉണര്‍ന്ന്
പഴയ കുതിരകളെ ചവുട്ടിയുണര്‍ത്തി
പുറപ്പെടാന്‍ തയ്യാറായി നോക്കുമ്പോള്‍

ജീവിച്ചിരുന്നപ്പോളോര്‍മയില്‍
ചുറ്റിത്തിരിഞ്ഞവയില്‍
നിന്നടര്‍ത്തിയെടുത്ത
ദുസ്വപ്നങ്ങളിലെല്ലാം
ചുവന്ന തൂവലുകള്‍

എത്രകാലം കഴിഞ്ഞാണെങ്കിലും
എവിടെ നിന്നാണെങ്കിലും
ഉണര്‍ന്നുവരുമ്പോള്‍
സമര്‍ത്ഥമായ കുറ്റബോധങ്ങളെ
തനിക്കായി കാത്തുവെയ്ക്കുന്നവരെ
ഒന്നുകൂടി നോക്കി ചിരിച്ച്

മനോഹരമായി മരിച്ചുകിടക്കാന്‍
മറ്റിടങ്ങള്‍ തേടി
പൊയ്ക്കാലന്‍ കുതിരകള്‍ വലിക്കുന്ന
ചൂരല്‍വണ്ടിയില്‍

പാഞ്ഞുപോകുന്നു ദിവാകരന്‍
പിന്നാലെ പോകുന്നു സ്വപ്നങ്ങള്‍
സ്വപ്നങ്ങളിലെ അതിഥികള്‍
ചുവന്ന തൂവലുകള്‍

1 comment:

Jayesh/ജയേഷ് said...

ദിവാകരൻ എന്ന പേര് ഈയ്യിടെയായി പലയിടത്തും കാണുന്നു, പല രൂപത്തിൽ ഭാവത്തിൽ...