Sunday, March 24, 2013

ആരോ ഇവള്‍ ആരോ, എന്ന പേരോ


വഴിയില്‍വെച്ചു കണ്ടപ്പോള്‍
നേരിട്ടുതന്നെ ചോദിച്ചു
പശ്ചാത്തലത്തില്‍
വാദ്യവാദികള്‍ മൂന്നുപേര്‍
തുലാമഴയ്‌ക്കൊപ്പം പൊട്ടിവീണ
ശബ്ദമേഘത്തെ
കരഞ്ഞുതോല്‍പിക്കുന്ന
തവളകളെ പോലെ
അതുതന്നെ ചോദിച്ചു

ആരോ നീയാരോ
എന്ന പേരോ

ശബ്ദം താഴ്ത്തി
കാല്‍വിരല്‍കൊണ്ടെന്റെ
മോന്തയ്ക്കു തോണ്ടി
കാലങ്ങളായി തൊണ്ടയില്‍
വീണുകിടക്കുന്ന
ശബ്ദത്തില്‍
പുഴപോലെ നീളത്തില്‍
അപ്പോള്‍ വരുന്നു
മറുപടി

ശരിക്കുകേള്‍ക്കാത്തതിനാല്‍

പാട്ടല്ല അമ്മാളേ
പേരാണ് ചോദിച്ചതെന്ന്
തവളകള്‍
ഇനി കേള്‍ക്കാഞ്ഞിട്ടാകുമോ
എന്നോര്‍മിപ്പിച്ചു

ചെറിയ കുടുമവെച്ച്
നീല ജീന്‍സും
വെള്ളഷര്‍ട്ടും ധരിച്ച്
വഴിയരികില്‍ തന്നെ നില്‍ക്കുന്നു
ഞാന്‍
എന്റെ കയ്യില്‍
വായിക്കാനറിയാത്തവരുടെ വയലിന്‍
ക്രിക്കറ്റ് കളിക്കുന്ന കുട്ടികള്‍
നീട്ടിയടിച്ച സംഗീതം

അറിവില്ലാത്തവര്‍ക്ക്
ആയിക്കൂടെന്നോ
അനുരാഗം

പറയമ്മാളേ
പേരു പറയമ്മാളേ,
പിരിഞ്ഞുപോയീടട്ടേ
ഞാ,നെന്റെ തവളകള്‍